'ഹിന്ദുരാജ് ഒരു യാഥാര്‍ഥ്യമാവുകയാണെങ്കില്‍ നിസ്സംശയം ഈ രാജ്യത്തിനതൊരു വന്‍വിപത്തായി മാറും. ഹിന്ദുക്കളെന്ത് പറയുന്നുവെന്നത് നോക്കേണ്ട, യഥാര്‍ഥത്തില്‍ ഹിന്ദൂയിസം പൗരസ്വാതന്ത്ര്യത്തിനും തുല്യതക്കും സാഹോദര്യത്തിനും മുന്നിലെ വലിയ തടസ്സമാണ്. ജനാധിപത്യത്തിനോട് യോജിച്ചുപോവാന്‍ അതിനാവില്ല. എന്തുവിലകൊടുത്തും ഹിന്ദുരാജിനെ തടഞ്ഞുനിര്‍ത്തേണ്ടതുണ്ട്.'
ഭീംറാവു അംബേദ്കര്‍
ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ അപകടത്തെക്കുറിച്ചും അതില്‍ കുടികൊള്ളുന്ന ജാതീയ ബോധത്തെക്കുറിച്ചും അംബേദ്കറിനെ പോലെയുള്ള സാമൂഹിക വിപ്ലവകാരികളും രാഷ്ട്രീയ നിരീക്ഷകന്‍മാരും പലവുരു മുന്നറിയിപ്പ് നല്‍കുകയും തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. 1947 നു ശേഷം, ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാന്‍ അഹോരാത്രം ശ്രമിക്കുന്ന ആര്‍.എസ്.എസ് നെ പോലെയുള്ള ഹിന്ദുത്വ സംഘടനകള്‍ നേതൃത്വം നല്‍കിയ സാമൂഹിക കലാപങ്ങളുടെയും അക്രമങ്ങളുടെയും നീണ്ട പട്ടിക പരിശോധിച്ചാല്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം പേറുന്ന ഭീകരതയുടെ തോത് കൂടുതല്‍ വ്യക്തമാകും. ഒരു കാലത്ത് ആര്‍.എസ്.എസി ന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നവര്‍, പിന്നീട് ഹിന്ദുത്വ രാഷ്ട്രീയത്തിലെ ബ്രാഹ്മണിക്കല്‍ മേധാവിത്വവും ജാതിബോധവും തിരിച്ചറിഞ്ഞ് ആര്‍.എസ്.എസ് സംഘ വലയത്തില്‍ നിന്നും പുറത്ത് ചാടിയിട്ടുണ്ട്. അവരെല്ലാം പ്രസ്തുത ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ അപകടങ്ങളെ അനുഭവങ്ങളുടെ പരിസരത്ത് നിന്നും വെളിപ്പെടുത്തിയിട്ടുണ്ട്. പതിമൂന്നാം വയസ്സില്‍ സംഘ ശാഖയില്‍ ചേരുകയും 5 വര്‍ഷക്കാലം ആര്‍.എസ്.എസ് ന്‍റെ സജീവ പ്രവര്‍ത്തകനായി തുടരുകയും 1991 ല്‍ സംഘത്തിന്‍റെ കപട മുഖം തിരിച്ചറിഞ്ഞ് ആര്‍.എസ്.എസ് വിടുകയും ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ കടുത്ത വിരോധിയായി നിലകൊള്ളുകയും ചെയ്ത ഭവര്‍ മെഘ്വന്‍ഷി അവരിലൊരാളാണ്. ആര്‍.എസ്.എസ് ശാഖയില്‍ നിന്നും നേരിട്ട പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഒരു തുറന്നെഴുത്താണ് അദ്ദേഹത്തിന്‍റെ 'എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല' എന്ന പുസ്തകം.
രാജസ്ഥാനിലെ ദില്‍വാരാ ജില്ലയിലെ സിര്‍ദിയാസ് എന്ന കുഗ്രാമത്തില്‍, നെയ്ത്തും കൃഷിപ്പണിയും പാരമ്പര്യമായി ചെയ്തുവരുന്ന ബങ്കാറ ജാതിയില്‍ പെട്ടയാളാണ് ഭവര്‍ മെഘ്വന്‍ഷി. പിതാവിന്‍റെയും കുടുംബത്തിന്‍റെയും രാഷ്ട്രീയ ചായ്വ് കോണ്‍ഗ്രസിനോടായിരുന്നെങ്കിലും ഭവര്‍ മെഘ്വന്‍ഷി ചെറുപ്പത്തില്‍ തന്നെ ആര്‍.എസ്.എസിലും അതിന്‍റെ ഹിന്ദുത്വ ആശയങ്ങളിലും ആകൃഷ്ടനായാണ് വളര്‍ന്നത്. പതിമൂന്നാം വയസ്സില്‍ സംഘ ശാഖയിലേക്ക് പോയിത്തുടങ്ങിയ മെഘ് വന്‍ഷി ചുരുങ്ങിയ കാലം കൊണ്ട് സംഘത്തിന്‍റെ സജീവ പ്രവര്‍ത്തകനായി മാറി. ചെറുപ്രായത്തില്‍ സംഘ ശാഖയില്‍ പോയ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പുസ്തകം ആരംഭിക്കുന്നത്. ഒരു വ്യക്തിയെ സംഘ സേവനാക്കി പരിവര്‍ത്തിപ്പിക്കാന്‍ സംഘ ശാഖയില്‍ വെച്ച് നല്‍കുന്ന പാഠങ്ങളും ചിട്ടങ്ങളും പരിശീലനങ്ങളും വിവരിക്കുന്നുണ്ട്. ഭവര്‍ മെഘ്വന്‍ഷിയുടെ പ്രസ്തുത വിവരണം, മറ്റ് സംഘടനകളെ അപേക്ഷിച്ച് സമൂഹത്തിന്‍റെ താഴെത്തട്ട് മുതല്‍ വ്യാപിച്ച് കിടക്കുന്ന ആസൂത്രിതവും ഘടനാപരവുമായ ആര്‍.എസ് എസ്ന്‍റെ സംഘടന സംവിധാനത്തിന്‍റെ വ്യാപ്തിയും ഹിന്ദുത്വ ആശയങ്ങള്‍ സമൂഹത്തിലേക്ക് ആഴത്തില്‍ പ്രചരിപ്പിക്കപ്പെടുന്നതിന്‍റെ പ്രചാരണ തന്ത്രവും വായനക്കാരന് ബോധ്യപ്പെടുത്തി കൊടുക്കുന്നു.
കെട്ടുകഥള്‍ നിര്‍മിച്ചെടുത്ത് നിരന്തരം അപര (മുസ്ലിം) വിദ്വേഷം പടച്ച് വിടുകയും അവ അണികളില്‍ കുത്തിവെക്കപ്പെടുകയും ചെയ്യുന്ന സംഘ ശാഖകളുടെ യഥാര്‍ത്ഥ മുഖം മെഘ്വന്‍ഷി തുറന്ന് കാട്ടുന്നു. തന്‍റെ ഗ്രാമത്തില്‍ ഒരു മുസ്ലിം പോലുമില്ലാതെയിരുന്നിട്ടും സംഘ ശാഖയില്‍ നിന്ന് കുത്തിവെക്കപ്പെട്ട അവരോടുള്ള പകയും വിദ്വേഷവും മെഘ്വന്‍ഷിയിലും അണയാതെ നിന്നിരുന്നു. 1990ല്‍ ബാബരി പള്ളി തകര്‍ക്കുവാന്‍ അയോധ്യയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ആ കമ്പാര്‍ട്ട്മെന്‍റിലുണ്ടായ മുസ്ലീങ്ങള്‍ക്കെതിരെ ശ്രീരാം വിളിച്ച ഒരു രംഗം വിവരിക്കുന്നുണ്ട്.
'ഈ രാജ്യദ്രോഹികള്‍. അവര്‍ കാരണമാണ് ഞങ്ങളുടെ ഭഗവാന്‍ രാമന്‍ അപമാനകരമായൊരു സ്മാരകത്തിനകത്ത് വീര്‍പ്പുമുട്ടിക്ക ഴിയുന്നത്. ഞങ്ങളുടെ ഭൂമിയും ഞങ്ങളുടെ രാമനും! പിന്നെയും ഈ ദ്രോഹികള്‍ രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയാന്‍ തടസ്സം നില്‍ക്കുന്നു. ഞങ്ങള്‍ ഹിന്ദുക്കളുടെ മാതൃദേശത്താണ് ഈ രണ്ടാം കിട പൗരന്മാര്‍ സര്‍വസ്വതന്ത്രരായി സസുഖം വാഴുന്നത്. ഓരോ രുത്തരും നാല് ഭാര്യമാരെ കെട്ടി അനിയന്ത്രിതമായി പുത്രോല്‍ പാദനം നടത്തുന്നു. സ്വന്തം സൈന്യം കെട്ടിപ്പടുക്കുന്നു. അവരുടെ സന്താനപരമ്പരകള്‍ ഞങ്ങളുടെ നെഞ്ചില്‍ കയറി വിഹരിക്കുന്നു. ഞങ്ങളെ പീഡിപ്പിക്കുന്നു. ആലോചന മുറുകുംതോറും മുസ്ലിം യാത്രികര്‍ക്കെതിരെ എന്‍റെ രോഷം തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു.'
സംഘപരിവാറിന്‍റെ ആറുലക്ഷത്തോളം വരുന്ന ശാഖകള്‍ തീവ്രമായ അപര വിദ്വേഷം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികളായി പ്രവര്‍ത്തിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഈ രംഗം അനാവരണം ചെയ്യുന്നു. ഈ അപര വിദ്വേഷവും വെറുപ്പുമാണ് ഇന്ത്യയെ കലാപ ഭൂമിയാക്കി മാറ്റിയ വര്‍ഗീയ ലഹളകള്‍ക്ക് വഴിവെച്ചതെന്ന വസ്തുതയും ഇവിടെ വിസ്മരിക്കരുത്.
സജീവ പ്രവര്‍ത്തകനായിരിക്കുമ്പോഴും സംഘത്തിലെ ചില നയങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമെതിരെ ഭവര്‍ മെഘ്വന്‍ഷിയില്‍ ചോദ്യങ്ങളും സംശയങ്ങളും മുളപൊട്ടിയിരുന്നു. സംഘത്തിന്‍റെ ജില്ലാ കാര്യവാഹകിലേക്കും മറ്റു ഉയര്‍ന്ന നേതൃത്വങ്ങളിലേക്കും തന്നില്‍ ഉള്‍ക്കൊള്ളുന്ന ജാതീയ സ്വത്വം കാരണം തടയപ്പെടുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. എങ്കിലും അവയെ കണ്ടില്ലെന്ന് നടിച്ച് രാമസേവയില്‍ വ്യാപൃതനാവാനായിരുന്നു അദ്ദേഹം ശ്രമിച്ചിരുന്നത്. എന്നാല്‍ ഹിന്ദുത്വ ദേശീയതയില്‍ കുടികൊള്ളുന്ന രാഷ്ട്രീയവും സാംസ്കാരികവുമായ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തിന്‍റെ യഥാര്‍ത്ഥ മുഖം മറനീക്കി പുറത്തുവന്നതോടെ കടുത്ത ഹിന്ദുത്വവാദിയില്‍ നിന്നും കടുത്ത ഹിന്ദുത്വവിരോധിയിലേക്ക് അദേഹം പരിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. 'കുങ്കുമ പതാകക്ക് പകരം ബഹുവര്‍ണ പതാക പിടിച്ചു. ഒരു ആര്‍എസ്എസ് സ്വയംസേവകനില്‍ നിന്ന് ഞാന്‍ ഒരു സ്വയംസേവയായി മാറി ' എന്ന് തന്‍റെ മാറ്റത്തെ കുറിച്ച് ഭവര്‍ മെഘ്വന്‍ഷി വിശേഷിപ്പിക്കുന്നു.
സംഘപ്രവര്‍ത്തനങ്ങളില്‍ നിന്നും നേരിടേണ്ടിവന്ന ജാതി വിവേചനവും മേല്‍ ജാതി ഹിംസയും സഹിക്കവയ്യാതെ ആയപ്പോള്‍ ഹിന്ദുത്വത്തില്‍ നിന്നും അദ്ദേഹം തിരിഞ്ഞ് നടന്നു. സംഘയോഗത്തിനുശേഷം പ്രവര്‍ത്തകര്‍ക്കായി ഏറെ സന്തോഷത്തോടെ ഭക്ഷണം ഒരുക്കിയ ഭവറിനോടൊപ്പം ഒരുമിച്ച് പങ്കിടാന്‍ മേല്‍ ജാതി നേതാക്കന്മാര്‍ വിസമ്മതിക്കുകയും പിന്നീട് കഴിക്കാമെന്ന വ്യാജേനെ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. തനിക്ക് അയിത്തം കല്‍പിക്കപ്പെട്ട പ്രസ്തുത സംഭവത്തിനെതിരെ സംഘത്തിന്‍റെ നേതാക്കള്‍ക്ക് നിവേദനങ്ങളും പരാതികളും നല്‍കി. എന്നാല്‍ യാതൊരുവിധ നടപടിയോ മറുപടിയോ ലഭിക്കാതെയായപ്പോള്‍ താന്‍ നിലകൊള്ളുന്ന പ്രത്യയശാസ്ത്രം തന്‍റെ ജാതീയ സ്വത്വത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ബ്രാഹ്മണിക്കല്‍ ഹിന്ദുത്വബോധത്തിന് കീഴ്പെട്ടതാണെന്ന തിരിച്ചറിവില്‍ ഭവര്‍ മെഘ്വന്‍ഷി എത്തുന്നു.
ഒരു ഭാഗത്ത് ഹിന്ദുത്വ സ്വത്വ ബോധവും ഹിന്ദു ഐക്യത്തിന്‍റെ അനിവാര്യതയും സംഘ ശാഖകളില്‍ താഴ്ന്ന ജാതിവിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ഉയര്‍ത്തി കാട്ടുകയും മറുഭാഗത്ത് സംഘത്തിലെ മേല്‍ ജാതിക്കാരുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഉപകരണങ്ങളായി ദളിത് ഈഴവ ജനവിഭാഗങ്ങളെ ഉപയോഗപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന് ബോധ്യപ്പെടുന്നു. ശേഷം ഹിന്ദുത്വ ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സജീവമായി നിലകൊള്ളുകയും ദളിത് ആക്ടിവിസ്റ്റായി പ്രവര്‍ത്തിക്കുകയും ചെയ്തു.
ജാതിയുടെ പേരിലുള്ള അയിത്തം സംഘടനയില്‍ നിന്ന് മാത്രമായിരുന്നില്ല മെഘ്വന്‍ഷിക്ക് നേരിടേണ്ടി വന്നിരുന്നത്. ആര്‍.എസ് എസ് വിട്ട ശേഷം, അതിജീവനമാക്കിയ അധ്യാപന മേഖലയില്‍ നിന്നും ജാതി വെറിയുടെ കയ്പ്പ് നീര് രുചിക്കേണ്ടി വന്നു. അധ്യാപകനായപ്പോള്‍ ഗ്രാമത്തിലെ പ്രബലമായ പിന്നാക്ക ജാതിക്കാരായ മക്കള്‍ ദളിതനായ അധ്യാപകന്‍ വെള്ളം കുടിക്കുന്ന പൊതു ടാപ്പില്‍ നിന്ന് കുടിക്കില്ലെന്ന് വാശിപിടിച്ച ഒരു സംഭവം അദ്ദേഹം വേദനയോടെ ഓര്‍ത്തെടുക്കുന്നുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നപ്പോള്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടാന്‍ അമിതമായി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഭവര്‍ മെഘ്വന്‍ഷി ബാബരിയുടെയും അസിന്ദിലെ ഖലന്ദര്‍ മസ്ജിദിന്‍റെയും പതനം കുറ്റബോധത്തോടെ സ്മരിക്കുന്നു. മാത്രമല്ല, ഗുജറാത്ത് കലാപത്തിന്‍റെ കലുശിത അന്തരീക്ഷവും പരിണിത ഫലവും ഹൃദയ വായ്പോടെ അദ്ദേഹം വിവരിക്കുന്നു.
ആര്‍.എസ്.എസ് വിട്ട ശേഷം മെഘ്വന്‍ഷി സംഘത്തിന്‍റെ ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരെയും സമൂഹത്തിലെ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും നിലകൊണ്ട് പ്രവര്‍ത്തിച്ചു. അദ്ദേഹം തുടങ്ങിയ ഡയമണ്ട് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിലൂടെ ഹിന്ദുത്വത്തിന്‍റെ ആശയ പ്രചരണങ്ങള്‍ക്കും ജാതി മേല്‍ക്കോയ്മക്കും അഴിമതികള്‍ക്കും വര്‍ഗീയ കലാപങ്ങക്കുമെതിരെ ശക്തമായി ശബ്ദിച്ചു. ആര്‍.എസ്.എസ് എല്ലാ വിധത്തിലും മെഘ്വന്‍ഷിയുടെ ശബ്ദത്തെയില്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവരുടെ നീരാളിപിടുത്തത്തില്‍ കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. പ്രതിയോഗികളുടെ പ്രലോഭനങ്ങളെയും പ്രതിരോധങ്ങളെയും മറികടന്ന് ധീരമായി മെഘ്വന്‍ഷി തന്‍റെ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുന്നു. 'ഞാന്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. ഈ തൂലിക ചലിപ്പിക്കും. എന്നും എഴുന്നേറ്റുനില്‍ക്കും. ഉറക്കെയുറക്കെ സംസാരിക്കും. അനീതിക്കും അതിക്രമത്തിനും ചൂഷണത്തിനും അസമത്വ ത്തിനുമെതിരെയുള്ള ഈ പോരാട്ടത്തില്‍നിന്ന് ഒരിഞ്ചുപോലും പിറകോട്ടുപോവില്ല. ഇന്‍ഖിലാബ് സിന്ദാബാദ്! വിപ്ലവം ജയിക്കട്ടെ!'
ഇന്ത്യന്‍ ഭൂമികയില്‍ ഹിന്ദുത്വ ദേശീയത വേരൂന്നുന്ന ഈ സാഹചര്യത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ അപകടവും അപവിദ്വേഷവും തുറന്ന് കാട്ടുന്ന ഈ പുസ്തകം എന്ത് കൊണ്ടും വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. ചിട്ടയാര്‍ന്ന ഘടനയിലും മികവാര്‍ന്ന ഭാഷയിലും മലയാളത്തിലേക്ക് ഇത് വിവര്‍ത്തനം ചെയ്യാന്‍ അനീസ് കമ്പളക്കാടിന് സാധിച്ചിട്ടുണ്ട്. 264 പേജുള്ള ഈ പുസ്തകത്തിന്‍റെ പ്രസാധകര്‍ ബുക്പ്ലസ്സാണ്.
മുഹ്സിന്‍ ഷംനാദ് പാലാഴി

COMMENTS